Ezekiel 47

ദൈവാലയത്തിൽനിന്ന് ഒഴുകുന്ന നദി

1അതിനുശേഷം അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടൊഴുകുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. വെള്ളം ആലയത്തിന്റെ തെക്കുവശത്ത് കീഴേനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി. 2അദ്ദേഹം എന്നെ വടക്കേ കവാടത്തിൽക്കൂടി പുറത്തുകൊണ്ടുവന്ന് പുറത്തെ വഴിയിൽക്കൂടി ചുറ്റും നടത്തി കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്കു കൊണ്ടുവന്നു. വെള്ളം തെക്കുവശത്തുനിന്നും ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു.

3ആ പുരുഷൻ കൈയിൽ അളക്കുന്നതിനുള്ള ഒരു ചരടുമായി കിഴക്കോട്ടു പുറപ്പെട്ടു. അദ്ദേഹം ആയിരംമുഴം
ഏക. 530 മീ.
അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കണങ്കാലോളം എത്തുന്നുണ്ടായിരുന്നു.
4വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കാൽമുട്ടോളം എത്തിയിരുന്നു. പിന്നെയും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ട് നയിച്ചു. അവിടെ വെള്ളം അരയോളം എത്തുന്നുണ്ടായിരുന്നു. 5വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. എന്നാൽ വെള്ളം അത്യധികം ഉയർന്ന്, എനിക്ക് നീന്തിയിട്ടല്ലാതെ കടന്നുപോകാൻപറ്റാത്ത ഒരു നദിയായി തീർന്നിരുന്നു. 6അദ്ദേഹം എന്നോട് “മനുഷ്യപുത്രാ, ഇതു നീ കാണുന്നുണ്ടോ?” എന്നു ചോദിച്ചു.

അതിനുശേഷം അദ്ദേഹം എന്നെ നദീതീരത്തേക്കു കൊണ്ടുവന്നു.
7ഞാൻ അവിടെ മടങ്ങിയെത്തിയപ്പോൾ നദീതീരത്ത് ഇരുകരകളിലും വളരെയധികം വൃക്ഷങ്ങൾ നിൽക്കുന്നതായി കണ്ടു. 8അദ്ദേഹം പറഞ്ഞു: “ഈ നദി കിഴക്കേ ദിക്കിലേക്കുചെന്ന് അരാബാ
അഥവാ, യോർദാൻ താഴ്വര
വഴിയായി ഉപ്പുകടലിലേക്ക്
അതായത്, ചാവുകടൽ
ഒഴുകുന്നു; അങ്ങനെ സമുദ്രജലം ശുദ്ധമായിത്തീരുന്നു.
9നദി ഒഴുകുന്നിടത്തെല്ലാം ജീവികൾ പറ്റംചേർന്നു ജീവിക്കുന്നു. ഈ വെള്ളം ഒഴുകി ഓരുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നതുകൊണ്ട് അവിടെ മത്സ്യത്തിന്റെ ഒരു വലിയകൂട്ടം ഉണ്ടാകും. അങ്ങനെ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ജീവന്റെ തുടിപ്പ് ഉണ്ടായിരിക്കും. 10അതിന്റെ കരയിൽ എൻ-ഗെദിമുതൽ എൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വലവീശും. അതിലെ മത്സ്യം മെഡിറ്ററേനിയൻ സമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളിൽപ്പെട്ട അസംഖ്യമായിരിക്കും. 11എങ്കിലും അവിടെയുള്ള ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകുകയില്ല. അവയെ ഉപ്പിനായി നീക്കിവെക്കും. 12നദീതീരത്ത് ഇരുകരകളിലും ഭക്ഷണത്തിനുതകുന്ന ഫലവൃക്ഷങ്ങൾ വളരും. അവയുടെ ഇല വാടുകയില്ല; അവയിൽ ഫലം ഇല്ലാതെപോകുകയുമില്ല. അവിടത്തെ ജലം വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെടുന്നതാകുകയാൽ അവയിൽ എല്ലാമാസവും കായ്ഫലമുണ്ടാകും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശാന്തിക്കും പ്രയോജനപ്പെടും.”

ദേശത്തിന്റെ അതിരുകൾ

13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്ക് അവകാശമായി നിങ്ങൾ വിഭജിക്കേണ്ട ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും. യോസേഫിന് രണ്ടുപങ്ക് ഉണ്ടായിരിക്കണം. 14നിങ്ങൾ അത് ഓരോ ഗോത്രത്തിനും തുല്യാവകാശമായി വിഭജിച്ചുകൊള്ളണം. ഞാൻ അതിനെ നിങ്ങളുടെ പൂർവികർക്കു നൽകുമെന്നു കൈ ഉയർത്തി ശപഥംചെയ്തു. ഈ ദേശം നിങ്ങൾക്ക് അവകാശമായിത്തീരും.

15“ദേശത്തിന്റെ അതിർത്തികൾ ഇപ്രകാരമായിരിക്കും:

“വടക്കുഭാഗത്ത് മെഡിറ്ററേനിയൻ സമുദ്രംമുതൽ ഹെത്ത്ലോൻവഴി ലെബോ-ഹമാത്തും സെദാദുംവരെയും,
16ബെരോത്തും സിബ്രായീമുംവരെയും (ദമസ്കോസിന്റെയും ഹമാത്തിന്റെയും അതിർത്തിക്കിടയിലുള്ള സ്ഥലം), ഹൗറാന്റെ അതിർത്തിവരെയുള്ള ഹസേർ-ഹത്തികോൺവരെയും. 17ഇങ്ങനെ സമുദ്രംമുതൽ ദമസ്കോസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാന്റെ
എനോൻ, ഏനാൻ എന്നതിന്റെ മറ്റൊരുരൂപം.
വടക്കുള്ള ഹമാത്തിന്റെ അതിരായിരിക്കും ദേശത്തിന്റെ വടക്കേ അതിർത്തി.
18കിഴക്കുഭാഗത്ത്: ഹൗറാൻ, ദമസ്കോസ്, ഗിലെയാദിനും ഇസ്രായേൽദേശത്തിനും മധ്യേ യോർദാനോടു ചേർന്ന് ഉപ്പുകടലും കടന്ന് താമാർവരെ ആയിരിക്കും കിഴക്കേ അതിർത്തി.
19തെക്കേഭാഗമാകട്ടെ, തെക്കോട്ടു താമാർമുതൽ മെരീബോത്ത് കാദേശ് ജലാശയംവരെയും ഈജിപ്റ്റിന്റെ തോടുവരെയും മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കണം. ഇതായിരിക്കും തെക്കേ അതിര്.
20പടിഞ്ഞാറേ ഭാഗം, തെക്കേ അതിരുമുതൽ ലെബോ-ഹമാത്തിലേക്കുള്ള തിരിവുവരെയും മഹാസമുദ്രമായിരിക്കും. ഇതാണ് പടിഞ്ഞാറേ അതിർത്തി.

21“അതിനാൽ ഇസ്രായേലിന്റെ ഗോത്രം അനുസരിച്ച് നിങ്ങൾ ഈ ദേശം വിഭജിച്ചുകൊള്ളണം. 22നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന മക്കളുള്ള വിദേശികൾക്കുമായി നിങ്ങൾ ദേശം അവകാശമായി അനുവദിച്ചുകൊടുക്കണം. ഇസ്രായേല്യരെപ്പോലെതന്നെ അവരെ തദ്ദേശീയരായി പരിഗണിക്കണം; ഇസ്രായേൽ ഗോത്രങ്ങൾക്കിടയിൽ അവർക്കും ഒരവകാശം നൽകണം. 23ഏതൊരു ഗോത്രത്തോടൊപ്പം ഒരു വിദേശി താമസിക്കുന്നുവോ ആ ഗോത്രത്തിന്റെ ഭൂപ്രദേശത്തായിരിക്കണം അയാൾക്കുള്ള ഓഹരി,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

Copyright information for MalMCV